പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘം ആൾക്കൂട്ട വിചാരണ നടത്തി വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്‌തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ. ഇവ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്നതാണ് എന്നതിൽ സംശയില്ല.
സിദ്ധാർത്ഥിന്റെ മരണം തൂങ്ങി മരണമല്ലെന്നും കൊലപാതകമാണെന്നാണ് ഗവർണർ ആരോപിക്കുന്നത്. കുടുംബത്തിന്റെ ആരോപണവും ഇത് തന്നെയാണ്. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ഗവർണർ വിസിക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ജുഡീഷ്യൽ അന്വേഷണം ഉണ്ടായാൽ രാഷ്ട്രീയ സമ്മർദ്ദമില്ലാത്ത അന്വേഷണം നടക്കും.
“ക്യാമ്പസുകളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട് ഉണ്ട്. ഇത് താൻ മുൻപും പറഞ്ഞിട്ടുണ്ട്. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലും ഈ കൂട്ടുകെട്ടാണുള്ളത് . എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്‌ഐ ഓഫിസാക്കുന്നു. മൂന്നുദിവസം തുടർച്ചയായി വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നു. ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്‌ഐ ഹെഡ് കോർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ട് .
സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ല. സിദ്ധാർഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കും.
സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചത് സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാൻസലർ കൂടിയായ തനിക്ക് റിപ്പോർട്ട് നൽകാൻ പോലും സർവകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോർട്ട് ലഭിച്ചത്. ഇത് റാഗിങ് അല്ല. ഇതുകൊലപാതകമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഭക്ഷണം ഒന്നും കഴിക്കാതെ സിദ്ധാർഥിന്റെ വയർ ഒഴിഞ്ഞനിലയിലായിരുന്നു. സിദ്ധാർഥിനെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അവർ അനുവദിച്ചില്ല. 24 മണിക്കൂറിലധികം നേരമാണ് ഇത്തരത്തിൽ ഭക്ഷണം നിഷേധിച്ചത്. ഇതെങ്ങനെയാണ് ക്യാമ്പസിൽ സംഭവിക്കുന്നത്?
സർവകലാശാല ക്യാമ്പസിൽ എങ്ങനെയാണ് ഇത്തരമൊരു കിരാത സംഭവം ഉണ്ടാവുന്നത്? സർവകലാശാല അധികൃതർ ആരും ഇത് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇതിൽ ദുരൂഹത ഉണ്ട്. സംഭവത്തിൽ പൊലീസുകാരെ മുഴുവനായി കുറ്റം പറയുന്നില്ല. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരളത്തിലുള്ളത്. എന്നാൽ ഭരിക്കുന്ന പാർട്ടി അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. സർവകലാശാല അധികൃതരുടെ ഭാഗത്താണ് ഗുരുതര തെറ്റ് സംഭവിച്ചു. റാഗിങ് നടന്ന് മൂന്ന് ദിവസം കഴിഞ്ഞും അധികൃതർ ആരും അറിഞ്ഞില്ലേ? സംഭവം നടന്നശേഷം ചാൻസലറെ അറിയിക്കാൻ പോലും അധികൃതർ തയ്യാറായില്ല.ഇന്നലെ മാത്രമാണ് ഇത് ചെയ്തത്” – ഗവർണർ തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.