കോഴിക്കോട് : എലത്തൂരിൽ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയ്ക്കായി തിരച്ചിൽ തുടർന്ന് പോലീസ്. ട്രാക്കിൽ ഉപേക്ഷിച്ച ബാഗിൽനിന്നു ലഭിച്ച രേഖകളിൽ നിന്നാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞിരിക്കുന്നത്. അതേസമയം ഇയാൾ ബാഗ് ബോധപൂർവ്വം ഉപേക്ഷിച്ചതാണോ അതോ അബദ്ധത്തിൽ നഷ്ടമായതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇയാൾ നോയിഡ സ്വദേശിയാണെന്ന പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിർമാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് എറണാകുളത്തും പോലീസ് അന്വേഷണം നടത്തി. കോഴിക്കോട് ഇയാൾ അപ്പു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ബാഗിൽനിന്നു ലഭിച്ച ഫോണിൽ സിംകാർഡ് ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട് .