കോഴിക്കോട് : എലത്തൂരിൽ ട്രെയിൻ ആക്രമിക്കപ്പെട്ട സംഭവം നടന്ന റെയിൽവേ ട്രാക്കിനു സമീപം ദേശീയപാതയിൽ രക്തക്കറ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി പരിശോധിച്ചു.
അക്രമി തീയിട്ട ഡി1 കോച്ചിലും തൊട്ടടുത്ത ഡി2 കോച്ചിലും കോഴിക്കോട് റെയിൽവേ സിഐയുടെ നേതൃത്വത്തിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. വൈകുന്നേരം അഞ്ചര മണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏഴരയോടെ അവസാനിച്ചു. ഇയാൾ യാത്രക്കാരുടെ മേൽ ഒഴിച്ച ദ്രാവകം പെട്രോൾ ആണോ എന്ന കാര്യത്ത്തിൽ വ്യക്തത വരുത്താൻ രാസപരിശോധനയ്ക്കുശേഷമേ സാധിക്കൂവെന്ന് ഫൊറൻസിക് സംഘം പറഞ്ഞു.
അതേസമയം ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത് ഉത്തർപ്രദേശ് നോയിഡ സ്വദേശിയായ ഷാറൂഖ് സെയ്ഫിയെന്ന നിഗമനത്തിലാണു പൊലീസ്. ട്രാക്കിൽ നിന്ന് കിട്ടിയ ബാഗിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ ഇയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.