പാകിസ്ഥാന്റെ 24-ാമത് പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് അധികാരമേൽക്കും. രണ്ടാം തവണയാണ് ഷഹബാസ് പ്രധാനമന്ത്രി കസേരയിലെത്തുന്നത്. പാക് ദേശീയ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 201 വോട്ടുകൾ നേടിയാണ് ഷഹബാസ് ഷരീഫ് അധികാര കസേര ഉറപ്പിക്കുന്നത്. അതെ സമയം എതിരാളിയായിരുന്ന ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ പിന്തുണയുള്ള സുന്നി ഇതിഹാദ് കൗണ്‍സില്‍ സ്ഥാനാർഥി ഒമര്‍ അയൂബ് ഖാന് 92 വോട്ടുകളാണ് ലഭിച്ചത്.
മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പിപിപിയുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷഹബാസ്. വേഗത്തില്‍ നീതി ലഭ്യമാക്കുന്ന സംവിധാനം തന്റെ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിച്ചിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും ജയില്‍ മോചിതരാക്കുമെന്നും ഷഹബാസ് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാകിസ്ഥാനിൽ വന്‍പരിഷ്‌കരണമാണ് താൻ ലക്ഷ്യമിടുന്നതെന്നും ഷഹബാസ് വ്യക്തമാക്കി.