ഇസ്‌ലാമാബാദ്: താലിബാനെ പ്രശംസിച്ച് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയത് മികച്ച ചിന്താഗതിയോടെയാണെന്ന് അഫ്രീദി പറഞ്ഞു. പാക്കിസ്ഥാനി മാധ്യമപ്രവർത്തക നൈല ഇനായത് ആണ് അഫ്രീദി മാധ്യമപ്രവർത്തകരോട് പറയുന്ന വീഡിയോ പങ്കുവച്ചത്. ‘ഇത്തവണ തികച്ചും പോസിറ്റീവായ മനോഭാവത്തോടെയാണ് താലിബാൻ ഭരണം പിടിച്ചിരിക്കുന്നതെ’ന്ന് അഫ്രീദി അഭിപ്രായപ്പെട്ടു.
യാഥാർഥ്യങ്ങളെ അവഗണിച്ചു കൊണ്ടുള്ള അഫ്രിദിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കാബൂൾ വിമാനത്താവളത്തിൽ നടന്ന ചാവേർ ബോംബ് സ്‌ഫോടനത്തിൽ 13 യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 170 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രസ്താവന.
‘താലിബാൻ വന്നത് വളരെ മികച്ച ചിന്താഗതിയോടെയാണ്. അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. അവർ സ്ത്രീകളെ രാഷ്ട്രീയത്തിൽ മത്സരിക്കാൻ അനുവദിക്കുന്നു. അവർ ക്രിക്കറ്റിനെ പിന്തുണക്കുന്നു. താലിബാന് ക്രിക്കറ്റ് വളരെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു.” -അഫ്രീദി പറഞ്ഞു.
നേരത്തെ ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു. അതേസമയം പാകിസ്താൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനും നേരത്തെ താലിബാൻ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.