Saturday, January 3, 2026

സരിത്തിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് മുൻപ് നടത്തിയ ഫോൺ കോൾ വിവരങ്ങൾ പുറത്ത്; സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം തള്ളി കോടതി

സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിന് തൊട്ടുപിന്നാലെ നടത്തിയ ഫോൺ കോൾ വിവരങ്ങൾ പുറത്ത് വന്നിരിക്കുക്കുകയാണ്. ഈ മാസം എട്ടിന് രാവിലെ 11നും 1.30 നും ഇടയിലാണ് വിജിലൻസ് ഡയറക്ടർ അജിത് കുമാറുമായി ഏഴ് തവണ ഷാജ് കിരൺ ആശയവിനിമയം നടത്തിയത്. ഷാജ് അജിത് കുമാറിനെ മൂന്ന് തവണ അങ്ങോട്ടും നാല് തവണ തിരിച്ചും വിളിച്ചത് രേഖകളിൽ നിന്നും വ്യക്തമാണ്

ഫോൺ കോളുകളെല്ലാം രണ്ട് മിനിറ്റിൽ കൂടുതലുണ്ട്. ഷാജ് കിരണും അജിത് കുമാറും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയങ്ങൾ നടന്നിട്ടില്ല എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാൽ ഈ വാദത്തെ എതിർത്തതുകൊണ്ടാണ് ഇപ്പോൾ ഫോൺ രേഖകൾ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന് നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചു. ആവശ്യമെന്താണെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു.

സ്വപ്ന സുരേഷിനെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിൽ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജൻസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപനയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു. സ്വപ്നയുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചെന്ന് ഇഡി അഭിഭാഷകൻ വ്യക്തമാക്കി. മറുപടിയ്ക്ക് ഒരാഴ്ച സമയം വേണം. രഹസ്യമൊഴി കേന്ദ്ര എൻഫോഴ്സ്മെന്റ് പരിശോധിക്കുകയാണെന്നും ഇഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

Related Articles

Latest Articles