ദില്ലി : തന്റെ അഭിമുഖം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം വളച്ചൊടിച്ചുവെന്ന് ശശി തരൂര്‍. സമൂഹ മാദ്ധ്യമമായ എക്സിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമെന്ന് ‘ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ ‘വര്‍ത്തമാനം’ പ്രതിവാര മലയാളം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞതായ വാര്‍ത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പോഡ്‍കാസ്റ്റ് പുറത്തു വന്നതോടെ കാര്യങ്ങൾ വ്യക്തമായെന്നും തരൂര്‍ കുറിപ്പിൽ പറഞ്ഞു. ഒരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശമില്ല. താൻ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചെന്നും വേട്ടയാടിയെന്നും തരൂർ ആരോപിച്ചു.
ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും തരൂർ ആരോപിച്ചു. കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പിൽ തരൂര്‍ പറയുന്നു. നേരത്തെ അഭിമുഖത്തിൽ ഉറച്ചുനിന്ന തരൂര്‍ നാളെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും അഭിമുഖത്തിലെ തലക്കെട്ട് ഉള്‍പ്പെടെ തള്ളികളഞ്ഞും രംഗത്തെത്തിയത്.

