ലഖ്നൗ: ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വിക്കെതിരെ വീണ്ടും പീഡന പരാതി. റിസ്‌വിയുടെ ഡ്രൈവറുടെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ചൊവ്വാഴ്ച യുവതി ഭർത്താവിനൊപ്പം സാദത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് വർഷങ്ങളായി റിസ്‌വിയുടെ ഡ്രൈവറായിരുന്നു.
അഞ്ച് വർഷമായി റിസ്‌വി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും വിവരം പുറത്ത് പറഞ്ഞാൽ തന്‍റെ സ്വാകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നതോടെ യുവതി ഇക്കാര്യം ഭർത്താവിനോട് വെളിപ്പെടുത്തി. ഇക്കാര്യം ചോദിക്കാനായി ഭർത്താവ് റിസ്‌വിയുടെ വസതിയിലേക്ക് പോയപ്പോൾ അയാളെ കയ്യേറ്റം ചെയ്യുകയും, മൊബൈൽ ഫോണും ഡ്രൈവിംഗ് ലൈസൻസും പിടിച്ചുവച്ചെന്നും പരാതിയിൽ പറയുന്നു.റിസ്‌വി നൽകിയ ക്വാർട്ടർസ് ഉപേക്ഷിച്ച് മറ്റൊരു ഇടത്തേക്കും ഇവർ താമസം മാറ്റി. റിസ്‌വിയുടെ ഭീഷണിയെ തുടർന്ന് ഭയത്തോടെയാണ് ഇവർ ജിവിച്ചിരുന്നത്. പിന്നീട് അഭിഭാഷകരുടെയും കൗൺസിലർമാരുടെയും സഹായത്തോടെയാണ് സാദത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് റിസ്‌വിയുടെ പ്രതികരണം. ഖുറാനെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് ശേഷം തനിക്ക് ഭീഷണികൾ നേരിടുന്നുണ്ടെന്നും തന്‍റെ ഡ്രൈവർ എതിരാളികളുമായി ഒത്തുചേർന്ന് ചാരപ്പണി നടത്തുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.”എന്‍റെ സുരക്ഷ കണക്കിലെടുത്ത്, ഞാൻ അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കി. അതുകൊണ്ടാണ് ഡ്രൈവർ എന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിനും കളങ്കപ്പെടുത്തുന്നതിനുമായി ഈ കഥ കെട്ടിച്ചമച്ചത്,” എന്നും റിസ്‌വി പറഞ്ഞു. ഇതിനു മുമ്പും വിവിധ വിവാദങ്ങൾക്ക് വസീം റിസ്‌വി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മേര ഹഖ് ഫൗൺഡേഷൻ പ്രസിഡന്‍റിന്‍റെ ഭാര്യയെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ബന്ദിയാക്കുകയും ചെയ്തുവെന്നാരോപിച്ച് 2020 ജൂൺ 18 ന് ഫർഹത് നഖ്വി പരാതി നൽകിയിരുന്നു. എന്നാൽ ആരോപണങ്ങൾ റിസ്‌വി നിരസിച്ചു. 2021 ഏപ്രിൽ 2 ന് ഷാജഹാൻപൂരിൽ റിസ്‌വിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിന് അഭിഭാഷകൻ ഇംതിയാസ് അലിയുടെ പരാതിയിൽ ആയിരുന്നു നടപടി എടുത്തത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona