മൊബൈൽ ഫോൺ ചാർജറിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാപിതാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖാലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികൾ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടികളുടെ മാതാവ് ബബിതയെ (35) ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. മീററ്റിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് ജോണിയുടെ (39) ആരോഗ്യനിലയും ഗുരുതരമാണ്. കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന കിടക്കയിലേക്ക് അതിവേഗം തീപടര്‍ന്നതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തും മുൻപുതന്നെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. രണ്ടു കുട്ടികൾ ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.