കശ്മീർ: പ്രകോപനപരവും രാജ്യദ്രോഹപരവുമായ ലേഖനം എഴുതിയതിന്റെ പേരിൽ ജമ്മു കശ്മീരിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി(State Investigation Agency (SIA)). കശ്മീർ സർവ്വകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന അബ്ദുൾ അല ഫാസിലിയെയാണ് ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്തത്. ഒരു ഓൺലൈൻ പോർട്ടലിലാണ് ഇയാൾ രാജ്യവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ലേഖനം എഴുതിയത്. ഭീകരവാദത്തിനും രാജ്യവിരുദ്ധ ശക്തികൾക്കുമെതിരായ നടപടികളുടെ ഭാഗമായി നടത്തിയ തിരച്ചിലിന്റെ ഭാഗമായിട്ടാണ് ഫാസിലി അറസ്റ്റിലാകുന്നത്. പ്രതിമാസ ഡിജിറ്റൽ മാഗസിൻ ദ കശ്മീർ വാലയിലാണ് ഇയാളുടെ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാൽ സംഭവത്തിൽ ഫാസിലി, ഓൺലൈൻ മാഗസിന്റെ എഡിറ്റർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഫാസിലിയുടെ കമ്പ്യൂട്ടറിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നുമായി നിരവധി തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിൽ അശാന്തി ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ലേഖനം എഴുതിയതെന്നും, ഭീകരവാദത്തെ മഹത്വവത്കരിച്ച് യുവാക്കളെ അക്രമത്തിന്റെ പാത പിന്തുടരാൻ പ്രേരിപ്പിക്കുന്നതുമാണ് അതിലെ ആശയങ്ങളെന്നും ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ സ്വാതന്ത്ര്യത്തെപ്പറ്റിയും ഭീകരവാദത്തെപ്പറ്റിയും ആവര്‍ത്തിച്ചു പറയുന്നതില്‍ പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയുടെയും ഭീകര സംഘടനകളുടെയും ആശയങ്ങള്‍ വരുന്നുണ്ടെന്നും പോലീസ് പറയുന്നു. പിഎച്ച്ഡി പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഇയാൾക്ക് കേന്ദ്രത്തിന്റെ വകയായാണ് പഠന ചെലവ് ലഭിക്കുന്നത്. മാത്രമല്ല മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് വഴി പ്രതിമാസം 30,000 രൂപ ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ചാണ് ഇയാൾ യുണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നത്.

