കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.
സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. വയനാട്ടിലെത്തിയ സിബിഐ സംഘം സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പിയുമായി ആശയ വിനിമയം നടത്തി.
വിവരശേഖരണത്തിനുശേഷം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് വിവരം. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു .