എസ്എഫ്ഐ നേതാക്കൾ നടത്തിയ ആൾക്കൂട്ട വിചാരണയിലും ക്രൂര മർദ്ദനത്തിലും പൂക്കോട് വെറ്റിറിനറി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥൻ കൊല്ലപ്പെട്ടതിൽ സിദ്ധാർത്ഥന് നീതിതേടി കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ സത്യഗ്രഹസമരം നെടുമങ്ങാട് നടന്നു. സത്യഗ്രഹത്തില്‍ വി. മുരളീധരനൊപ്പം രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കുചേർന്നു.
“സമാനതകളില്ലാത്ത നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. കൊടിയ മര്‍ദ്ദനവും പീഡനവുമാണ് സിദ്ധാര്‍ത്ഥന് എസ്എഫ്ഐയില്‍ നിന്ന് നേരിടേണ്ടിവന്നത്. സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള മുറിവുകളും ക്ഷതങ്ങളുമാണ് പോസ്റ്റുമോർട്ടംറിപ്പോര്‍ട്ടില്‍ തെളിഞ്ഞത്.
എന്നാല്‍ കേരള സര്‍ക്കാരും പോലീസും അന്വേഷണം അട്ടിമറിക്കാനും പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുമുള്ള ശ്രമത്തിലാണ്. അതിനാല്‍ സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹസമരം. തെളിവു നശിപ്പിക്കുന്നവരും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും കുറ്റക്കാരാണ്. കോളേജ് അധികൃതരുടെ നിലപാടുകളും സംശയാസ്പദമാണ്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ ആര്‍ക്കും വിശ്വാസമില്ലാത്തതിനാല്‍ എല്ലാ വസ്തുതകളും പുറത്തുവരാനും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാതിരിക്കാനും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്”- വി.മുരളീധരന്‍ വ്യക്തമാക്കി.