Friday, December 19, 2025

സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളുടെ സമാധാനം തകര്‍ത്തുകൊണ്ടാകരുത്; കേരള പോലീസ് അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍

കൊച്ചി: സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളുടെ സമാധാനം തകര്‍ത്തുകൊണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സില്‍വര്‍ ലൈന്‍ കല്ലിടലിലൂടെ ജനങ്ങളുടെ സമാധാനം തകര്‍ക്കാനുള്ള ശ്രമം ഒഴിവാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും മന്ത്രി പറയുകയും ചെയ്തു. കല്ലിടലിലൂടെ ദിവസവും നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുന്നു. ഈ സാഹചര്യം ഒരു നാടിന്റെ പുരോഗതിയ്ക്ക് പ്രയോജനകരമല്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.

കേരള പോലീസ് അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. പോലീസിനെ നിയമം പാലിച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണം. കെ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന് റോള്‍ ഇല്ല. പദ്ധതി നടക്കില്ല എന്ന് റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ധരും ഇതുതന്നെയാണ് പറയുന്നത്. എന്നിട്ടും കല്ലിടല്‍ നടത്തുന്നത് ചിലര്‍ക്ക് ചുളു വിലക്ക് ഭൂമി കിട്ടാനാണ് എന്ന് സംശയിക്കേണ്ടി വരും’, വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സംവാദത്തിന് വന്നവര്‍ക്ക് പോലും കല്ലിടല്‍ എന്തിനാണെന്ന് ബോധ്യമായിട്ടില്ല. റിയല്‍എസ്റ്റേറ്റ് കാര്‍ക്ക് കുറഞ്ഞ വിലക്ക് ഭൂമി കിട്ടാന്‍ സൗകര്യം ചെയ്യാനല്ലേ ഈ കല്ലിടല്‍ നാടകം എന്ന് സംശയിക്കേണ്ടി വരുമെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയാണെങ്കില്‍ എന്തിനാണ് കല്ലിടുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

Related Articles

Latest Articles