കൊച്ചി: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിലും ആശങ്കയുണ്ട്. പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്ക് പ്രാഥമിക പരിശോധനയിൽ വിശ്വസനീയമല്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി.
റെയില്‍വേ ലൈനിന്റെ അലൈന്‍മെന്റ് പോലും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കലിന്റെ നടപടികള്‍ ആവശ്യമില്ലെന്നാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട് എന്നും അസി. സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. അതേസമയം കെ റെയിൽ പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി പ്രതിനിധി സംഘം. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ഇ ശ്രീധരൻ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ എന്നിവരടങ്ങിയ സംഘമാണ് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.