അഗർത്തല : ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിൽ രഥഘോഷയാത്രയ്ക്കിടെ ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ടുണ്ടാക്കിയ രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയിൽ മുട്ടിയതിനെത്തുടർന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേർ മരിച്ചു. പതിനഞ്ചുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
മരണത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗർത്തലയിൽനിന്നു കുമാർഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു . “ദുരന്തത്തിൽ വളരെയധികം വേദനയുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ സർക്കാർ ദുരന്തത്തിനിരയായവർക്കൊപ്പം ഉണ്ടാകും” – മണിക് സാഹ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ദുരന്തത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.