തിരുവനന്തപുരം: ഫാരിസ് അബൂബക്കറും സംഘവും നടത്തിയ അനധികൃത ഭൂമിയിടപാടുകളെ കുറിച്ചും അതിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചുമുള്ള മാദ്ധ്യമ റിപ്പോർട്ടിൽ സർക്കാർ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വളരെ ഗുരുതരമായ ആരോപണമാണ് മാദ്ധ്യമ പ്രവർത്തക നടത്തിയിട്ടുള്ളത്. 1500 ഏക്കർ ഭൂമിയാണ് കേരളത്തിനകത്തും പുറത്തും ഫാരിസ് അബൂബക്കർ വാങ്ങിക്കൂട്ടിയത്. ഇതിൽ 552 ഏക്കർ ഭൂമി കേരളത്തിലാണ്. ഇവയെല്ലാം പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. നിയമവിരുദ്ധമായി ഭൂമി തരം മാറ്റാൻ ഫാരിസിന് ആരാണ് കൂട്ട് നിന്നതെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് ഫാരിസ് അബൂബക്കറുമായി എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടിക്കണക്കിനു രൂപ യു എസിലേക്കും യു എ ഇ യിലേക്കും കടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എസ് ആർ ഐ ടി സംസ്ഥാനത്തെ എല്ലാ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടും ഉയരുന്ന പേരാണ്. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് പങ്കാളിത്തമുള്ള കമ്പനിയാണിതെന്ന് ആരോപണമുണ്ട്. രണ്ടര കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഗുരുതരമാണ്. ഈ ഉന്നതനും മന്ത്രിസഭയിലെ അംഗവും ആരാണെന്ന് സർക്കാർ വ്യക്തമാക്കണം. ആരോപണം വന്നത് സിപിഎം പത്രത്തിന്റെ മുൻ പത്രാധിപസമിതി അംഗത്തിൽ നിന്നാണ്. ഫാരിസ് അബൂബക്കറും പിണറായി വിജയനും തമ്മിലുള്ള ബന്ധം ആദ്യം ആരോപിച്ചത് വി എസ് അച്യുതാനന്ദനാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വളരെയേറെ ചർച്ചയായ വിഷയമായിരുന്നു അതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.