കൊച്ചി: പതിനാറ് വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റില്‍. അസം സ്വദേശിനിയെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിയുമായുള്ള യുവതിയുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് ഒരുമിച്ച് ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
നാട്ടിൽ താമസിക്കുകയാണെങ്കിൽ കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആണ്‍കുട്ടിയെ നിര്‍ബന്ധപൂർവ്വം കല്‍ക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കല്‍ക്കട്ടയിലെത്തിയ ശേഷം യുവതി ആണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
അതേസമയം, സംഭവം പുറത്തറിയുന്നത് യുവതിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ്. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ആണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് യുവതിക്കെതിരെ പോക്‌സോ കേസ്സ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ആണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

