മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ കയറിക്കൂടിയ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിടികൂടാൻ ഒടുവിൽ അലൂമിനിയം വാതില്‍ അഴിച്ചുമാറ്റേണ്ടി വന്നു. ഇതിന് ശേഷം ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ അടക്കമുള്ളവർ ചേർന്ന് വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ വെള്ളമൊഴിച്ചാണ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കിയത്.
ഇന്നലെ സര്‍ജിക്കല്‍ വാര്‍ഡിനോടു ചേര്‍ന്നുള്ള പഴയ ഓപ്പറേഷന്‍ തീയേറ്ററില്‍ മുറിയില്‍ മൂന്ന് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ 15 പാമ്പുകളെയാണ് ഇവിടെനിന്നു പിടികൂടിയത്. ബുധനാഴ്ചയോടെ മുഴുവന്‍ രോഗികളേയും സര്‍ജിക്കല്‍ വാര്‍ഡില്‍നിന്ന് മാറ്റിയതിനാല്‍ വാര്‍ഡും പരിസരവും ഇപ്പോൾ വിജനമാണ്. പാമ്പിന്റേതെന്ന് കരുതുന്ന മാളങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷമായിരിക്കും സര്‍ജിക്കല്‍ വാര്‍ഡ് തുറക്കുക. റോഡിന് എതിര്‍വശത്തുള്ള മാതൃശിശു ബ്ലോക്കില്‍ സുരക്ഷാപ്രവൃത്തികള്‍ നടക്കുകയാണ്. ഇത് 15 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതുകഴിഞ്ഞാല്‍ വാര്‍ഡും തീയേറ്ററും അവിടേക്ക് മാറ്റുമെന്നും ഡി.എം.ഒ. അറിയിച്ചിരുന്നു.