കൊച്ചി : ബ്രഹ്‌മപുരത്തെ വിഷയം ആളിക്കത്തിയിട്ടും സംസ്ഥാനം അങ്ങോളമിങ്ങോളം കോലാഹലങ്ങൾ അരങ്ങേറിയിട്ടും അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.തനിക്കൊന്നുമറിയില്ലേ എന്ന നിലപാടിലാണ് മുഖ്യമന്ത്രി നിന്നത്.പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ഒന്നടങ്കം അരങ്ങേറിയിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.അങ്ങനെ പതിമൂന്നാമത്തെ ദിവസമാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ദുരന്തത്തിൽ കേരള മുഖ്യമന്ത്രി വായ തുറന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതിന് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. തീപിടുത്തമുണ്ടായത് മുതൽ സർക്കാർ, ജില്ലാ ഭരണസംവിധാനം, കൊച്ചി കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
അതേസമയം ബ്രഹ്‌മപുരത്ത് വിശദമായ അന്വഷണത്തിനും ഉത്തരവിട്ടു. തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം നടത്തുമെന്നും നിയമസഭയിൽ മുഖ്യമന്തി പറഞ്ഞു.ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കും , ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരത്തിമുള്ള അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.