ദില്ലി: വിദേശമണ്ണിൽ ഭാരതത്തെ അപമാനിച്ച് പ്രസ്താവന നടത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെണ്റ്റിൽ നിരുപാധികം മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഹുലിന്റെ മോദി വിരുദ്ധത ഇപ്പോൾ രാജ്യവിരുദ്ധതയായി മാറിക്കഴിഞ്ഞു. ജമ്മുകശ്മീരിൽ രാഹുൽ ഭാരത് ജോഡോ യാത്രനടത്തിയപ്പോൾ രാഹുൽ പറഞ്ഞത് ഇവിടെയെല്ലാം നന്നായിപ്പോകുന്നു എന്നായിരുന്നു. ബ്രിട്ടണിൽ എത്തിയപ്പോൾ ഇന്ത്യ ജനാധിപത്യമില്ലാത്ത രാജ്യമായി മാറി. ഇതിൽ ഏതു പ്രസ്താവനയാണ് നുണയെന്ന് രാഹുൽ വ്യക്തമാക്കണമെന്ന് സ്‌മൃതി ദില്ലിയിൽ വാർത്താലേഖകരോട് സംസാരിക്കവെ ആവശ്യപ്പെട്ടു. പാർലമെന്റിനെ മാത്രമല്ല ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരെ അപമാനിച്ചുവെന്നും അവർ പറഞ്ഞു.
ആളുകളെ കൊല്ലാൻ ആഹ്വനം ചെയ്ത കോൺഗ്രസ് നേതാവാണ് തെരഞ്ഞെടുപ്പിൽ രാഹുലിന്റെ സഹായി. ബില്ലുകളും രേഖകളും പാർലമെന്റിനുള്ളിൽ കീറിയെറിയാൻ അംഗങ്ങളെ കോൺഗ്രസ് നിർബന്ധിക്കുന്നു. രാജ്യസഭയിൽ ചെയർമാനെ പോലും അപമാനിക്കുന്ന രീതിയിൽ പെരുമാറാൻ ഗാന്ധി കുടുംബം പ്രേരിപ്പിക്കുന്നു. ഇതെല്ലാം ജനാധിപത്യമാണോ എന്ന് രാഹുൽ വ്യക്തമാക്കണം. തന്നെ ഇന്ത്യൻ സർവ്വകലാശാലകളിൽ മോദി പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്നാണ് വിദേശത്ത് പോയി രാഹുൽ ഗാന്ധി പറഞ്ഞത്. 2016 ൽ ഇന്ത്യാവിരുദ്ധ മുദ്രാവാഖ്യം മുഴങ്ങിയ സർവ്വകലാശാലയിൽ പോയി പ്രസംഗിച്ചത് പിന്നെയാരാണെന്നും സ്‌മൃതി ഇറാനി ചോദിച്ചു.