ദില്ലി: ലഡാക്കിന് പൂർണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടായിരുന്നതായി ലഡാക് പോലീസ്. ലഡാക് ഡി ജി പി, എസ് ഡി സിംഗ് ജെംവാൾ മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. നേരത്തെ തത്ത്വമയി ന്യൂസും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇയാൾ സന്ദർശനം നടത്തിയിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ വാങ്ചുക്ക് ഇപ്പോൾ രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ്. നേരത്തെ ഒരു പാക് ഇന്റലിജൻസ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ വാങ്ചുക്കുമായി ബന്ധപ്പെട്ടിരുന്നു എന്നതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്നും ഡിജിപി പറഞ്ഞു.
പാകിസ്ഥാനിലെ ഒരു പ്രമുഖ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ വാങ്ചുക്ക് പങ്കെടുത്തിരുന്നു. കൂടാതെ ഇയാൾ ബംഗ്ലദേശും സന്ദർശിച്ചിരുന്നു. രണ്ടു വിദേശയാത്രകളിലും ദുരൂഹതയുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും ഡിജിപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബർ 24 ന് നടന്ന അക്രമാസക്തമായ സമരത്തിന് പിന്നിൽ വാങ്ചുക്കാണെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിൽ ബിജെപി കാര്യാലയവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസും സർക്കാർ വാഹനങ്ങളും കത്തിച്ചിരുന്നു.
ലഡാകിൽ സംസ്ഥാന പദവി ആവശ്യപ്പെടുന്ന സംഘടനകളുമായി സർക്കാർ നടത്താനിരുന്ന ചർച്ച അട്ടിമറിച്ചത് വാങ്ചുക്കാണെന്നും ഡിജിപി കൂട്ടിച്ചേർത്തു. ബംഗ്ലാദേശ്, നേപ്പാൾ മാതൃകയിൽ രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് വാങ്ചുക്ക് ശ്രമിച്ചത്. പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നും സംഭവത്തിന് പിന്നിൽ വിദേശ ശക്തികളുണ്ടോ എന്നന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

