ദില്ലി: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയുമായി സമാജ് വാദി പാർട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഭീകരരെ സംരക്ഷിക്കുന്ന നയമാണ് സമാജ് വാദി പാർട്ടി സ്വീകരിക്കാറുള്ളതെന്നും സമാജ് വാദി പാർട്ടി സമൂഹവിരുദ്ധരായി മാറി കൊണ്ടിരിക്കുകയാണെന്നും, ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളാനെന്നും അദ്ദേഹം പറഞ്ഞു
‘ഭീകരവാദത്തിന്റെ കാര്യം വരികയാണെങ്കിൽ, തരിമ്പും ദയാദാക്ഷിണ്യമില്ലാത്ത നിലപാടാണ് ബിജെപിയുടെ. എന്നാൽ, സമാജ് വാദി പാർട്ടി അങ്ങനെയല്ല, അവർ ഭീകരർക്ക് സമ്പൂർണ സംരക്ഷണം നൽകും. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന സ്ഫോടന പരമ്പരയുമായി സമാജ് വാദി പാർട്ടിക്ക് ബന്ധമുണ്ടെന്ന് ഞാൻ പറയുന്നു’- അനുരാഗ് താക്കൂർ വ്യക്തമാക്കി.
മാത്രമല്ല സ്ഫോടനത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ മുഹമ്മദ് സൈഫ്, സമാജ് വാദി പാർട്ടി നേതാവായ ഷഹബാദ് അഹ്‌മദിന്റെ മകനാണെന്നും ഈ വ്യക്തി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോടൊപ്പം നിൽക്കുന്ന ഫോട്ടോയും റിപ്പോർട്ടർമാർക്ക് മുന്നിൽ അനുരാഗ് താക്കൂർ ചൂണ്ടിക്കാട്ടി.