കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നേരിട്ട് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തു എന്നത് ഞെട്ടിക്കുന്നതാണെന്നും, സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അതേസമയം സ്വർണക്കടത്തിൽ ഒരു ഉന്നതന് പങ്കുണ്ടെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഭഗവാൻ്റെ പേരുള്ള ആളാണ് ഈ പ്രമുഖനെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ തന്നെ പറയുകയും ചെയ്തിരുന്നു.
അതേസമയം പാലാരിവട്ടം പാലം കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലീം ലീഗ് നേതാക്കൾ അകത്താവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവിൽ രണ്ട് എംഎൽഎമാർ അറസ്റ്റിലാണ്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാവും. അത്രയും ശതകോടി അഴിമതിയാണ് യുഡിഎഫ് എംഎൽഎമാർ നടത്തിയത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 14 മന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ എൽഡിഎഫ് പൂഴ്ത്തിയെന്നും, അഴിമതി പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷനേതാവടക്കം അഴിമതി ആരോപണം നേരിടുകയാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
വികസനത്തെക്കുറിച്ച് സംസാരിക്കാൻ ഇരുമുന്നണികൾക്കും അവകാശമില്ല. അഴിമതിക്കെതിരെ ശക്തമായ ജനവികാരമാണ് കേരളത്തിലുള്ളത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ സുരേന്ദ്രൻ പറഞ്ഞു