തിരുവനന്തപുരം: അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പറഞ്ഞു.
മാത്രമല്ല സ്ത്രീകള്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കുമെന്നും പ്രാദേശികമായി അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് ‘പെന്‍ട്രിക കൂട്ട’ എന്ന കൂട്ടായ്മ ഉണ്ടാക്കുംമെന്നും ഉത്തരവാദിത്ത സാമൂഹിക ഇടപെടലിന് ഈ കൂട്ടായ്മ സഹായിക്കും. അവരുടെ ഭാഷയില്‍ ബോധവത്ക്കരണം ശക്തമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ അട്ടപ്പാടിയില്‍ 426 ഗര്‍ഭിണികളാണുള്ളത്. അതില്‍ 218 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുമുണ്ടെന്നും രക്തസമ്മര്‍ദം, അനീമിയ, തൂക്കക്കുറവ്, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ പല രോഗങ്ങളുള്ളവരുമുണ്ട്. ഇവര്‍ക്ക് വ്യക്തിപരമായി ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്നും മൂന്ന് മാസം കഴിയുമ്പോള്‍ ഇതേ രീതിയില്‍ വീണ്ടും പുതിയ ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തുന്നതാണെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
അതേസമയം അട്ടപ്പാടിയിലെത്തിയ ആരോഗ്യമന്ത്രി അഗളി, കോട്ടത്തറ ആശുപത്രികള്‍, ഊരുകള്‍ എന്നിവ സന്ദര്‍ശിക്കുകയും ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സമയം അവിടെ ചെലവഴിക്കുകയും ചെയ്തു.