വാളയാർ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിശാന്തിനി ഐപിഎസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‍പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ സംഘത്തിലുണ്ട്. കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി നാളെ പാലക്കാട് പോക്സോ കോടതിയിൽ സംഘം അപേക്ഷ നൽകും. ഹൈക്കോടതി വിധി വന്നതിന്‍റെ പിറ്റേ ദിവസമാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്. പുതിയ അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാണ് ആവശ്യമെന്നും വാളയാർ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാര്‍ച്ചിലുമായി തൂങ്ങി മരിച്ച നിലയില്‍ ഈ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.