തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ 9 വി സിമാർക്ക് പുറമെ രാജ്ഭവൻ ഇന്ന് രണ്ട് വി സിമാർക്ക് കൂടി നോട്ടീസ് നൽകി. കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാന്‍സലർമാർക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. ഡോ.സജി ഗോപിനാഥാണ് ഡിജിറ്റൽ സർവകലാശാലയുടെ വിസി. മുബാറക് പാഷയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിസി. ഇതിൽ മുബാറക് ഭാഷ മുൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ കാലത്താണ് നിയമനം നേടിയത്. മുബാറക് ഭാഷയുടെ നിയമനം മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രത്യേക താല്പര്യത്തിലായിരുന്നുവെന്നും ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സർവ്വകലാശാലയുടെ തലപ്പത്ത് ഒരു മുസ്ലിം വരണമെന്ന ജലീലിന്റെ ആഗ്രഹം തന്നോടൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ മാസങ്ങൾക്ക് മുമ്പ് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. മുബാറക് പാഷക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തിയിരുന്നു. സ്വന്തക്കാർക്കും സ്വന്തം സമുദായക്കാർക്കും നിരവധി സർക്കാർ നിയമനങ്ങൾ നേടിക്കൊടുത്തിരുന്നു ജലീൽ എന്ന ആരോപണം ശക്തമായിരുന്നു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയാണ് ജലീലിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ ഒൻപതു സർവകലാശാലകളുടെ വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് നേരത്തെ ഗവർണർ നിർദേശിച്ചിരുന്നു. ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ വിസിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. പുറത്താകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഒൻപതു വിസിമാർക്ക് അടുത്തമാസം മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാലാ വിസിമാർ നാലിനകം കാരണം ബോധ്യപ്പെടുത്തണം. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ അഞ്ച് സർവകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്ന് ഗവർണറുടെ നിർദേശത്തിൽ പറയുന്നു. മറ്റുള്ളവരുടെ നിയമനത്തിനു പാനൽ ഉണ്ടായിരുന്നെങ്കിലും സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും ഗവർണർ വ്യക്തമാക്കിയിരുന്നു.