Sunday, May 12, 2024
spot_img

ശ്രീരാമ വിഗ്രഹ പ്രതിഷ്‌ഠ; ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ നിർണ്ണായക യോഗം ഇന്ന്; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യയിൽ; 30 ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയിൽ പുനർനിർമ്മിച്ച ക്ഷേത്രത്തിലെ രാമ വിഗ്രഹ പ്രതിഷ്‌ഠയുടെ ഒരുക്കങ്ങൾ വിലയിരുത്താനും ചടങ്ങുകൾക്ക് അന്തിമ രൂപം നൽകാനും അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ നിർണ്ണായക യോഗം ഇന്ന്. അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ഡിസംബർ 30 ന് അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കും. റോഡ് ഷോ യുടെ ഒരുക്കങ്ങൾ വിലയിരുത്താനാണ് മുഖ്യമന്ത്രി ഇന്ന് അയോദ്ധ്യയിൽ എത്തുന്നത്.

ജനുവരി 22 ന് ഉച്ചയ്ക്കാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. രാജ്യം കാത്തിരിക്കുന്ന അയോദ്ധ്യയിലെ പ്രാണ പ്രതിഷ്‌ഠ നടക്കുക 84 സെക്കൻഡ് നീളുന്ന അത്യന്തം ശുഭകരമായ മുഹൂർത്തത്തിലെന്ന് പണ്ഡിതർ. വിനാശകാരികളായ പഞ്ചബാണങ്ങളുടെയും ആഘാതത്തെ അതിജീവിക്കാൻ ശേഷിയുള്ള സഞ്ജീവനി മുഹൂർത്തത്തിലാണ് പ്രതിഷ്‌ഠ നടക്കുക. ജനുവരി 22 ഉച്ചയ്ക്ക് 12. 29 മുതൽ 12 മണി 30 മിനിറ്റ് 32 സെക്കൻഡ് നീളുന്ന 84 സെക്കന്റിലായിരിക്കും സഞ്ജീവനി മുഹൂർത്തം. മഹാകവി കാളിദാസന്റെ പൂർവ്വകാലാമൃതം എന്ന ഗ്രന്ഥത്തിലാണ് സഞ്ജീവനി മുഹൂർത്തത്തിൽ വിശേഷ ശക്തി വിവരിച്ചിരിക്കുന്നത്. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് ബാലകരാമ പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്. ഇദ്ദേഹം തന്നെയാണ് രാമക്ഷേത്ര ശിലാന്യാസത്തിനും സമയം കുറിച്ചത്.

ബാലകരാമനെ പ്രതിഷ്ഠിക്കുന്നത് നവരത്നങ്ങളും സപ്തധാന്യങ്ങളും പാകിയ പീഠത്തിലാകും. ഇവ കാശി വിശ്വനാഥന്റെ മണ്ണില്‍ നിന്നാണ് എത്തിക്കുക. 108 കലശത്തില്‍ പഞ്ചഗവ്യവും കാശിയില്‍ നിന്നെത്തും.പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ചതുരം, വൃത്തം, പദ്മം, ത്രികോണം, ഷഡ്ഭുജം, ചന്ദ്രക്കല തുടങ്ങി ഒന്‍പത് ആകൃതിയിലുള്ള ഹോമകുണ്ഡങ്ങള്‍ തയാറാക്കും. ഒന്‍പതിടത്തും ഒരേ സമയം ചടങ്ങുകള്‍ നടക്കും. രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും പുണ്യനദികള്‍, സമുദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന ജലം കൊണ്ട് ഭഗവാന്‍ രാമന് അഭിഷേകം നടത്തും. ജലാധിവാസത്തിനായി ആയിരം സുഷിരങ്ങളുള്ള കലശമാണ് ഉപയോഗിക്കുക. ഇതിന്റെ നിര്‍മാണം കാശിയില്‍ പൂര്‍ത്തിയാകുന്നു.

Related Articles

Latest Articles