തിരുവനന്തപുരം: ലോകശ്രദ്ധയാകർഷിച്ച ശ്രീരാമദാസാശ്രമത്തിൽ ആഗസ്റ്റ് 21,22,23,24 തീയതികളിൽ അതിവിപുലമായി ശ്രീലളിതാമഹായാഗം നടക്കുന്നു. അത്യന്തം വിശിഷ്ടവും പ്രത്യക്ഷഫലദായകവുമായ ശ്രീലളിതാമഹാ യാഗത്തിൽ ശ്രീലളിതാ പരമേശ്വരിയേയും പരിവാരദേവതകളേയും സാവരണമായി മഹായാഗക്രമത്തിൽ അഗ്നിമുഖമായും അല്ലാതെയും ആരാധിക്കുകയാണ്. മഹായാഗത്തിലെ ക്രിയകൾ നടത്തുക ശ്രീവിദ്യാ പദ്ധതി ഉപാസകരും പ്രാമാണികരും ആയ ബ്രഹ്മശ്രീ കക്കാട്ട് എഴുത്തോലിൽ മഠം സതീശൻ ഭട്ടതിരിയുടെയും അനിരുദ്ധൻ അടുക്കത്തായരുടെയും നേതൃത്വത്തിലായിരിക്കും.
മഹായാഗത്തിനായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ദേവീഭക്തരുടെ സാന്നിദ്ധ്യം ഉറപ്പിക്കും വിധമുള്ള തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ നാനാതുറയിലുമുള്ള വിശിഷ്ടവ്യക്തിത്വങ്ങളും ശ്രദ്ധേയരായ ആചാര്യന്മാരും ആത്മീയ കുതുകികളും പങ്കെടുക്കുന്ന ഈ യാഗം ഈകാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയവും വലിയതുമായ യാഗമെന്ന പേരും സ്വന്തമാക്കുകയാണ്.