പാലക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് ആക്രമികൾ കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. പാലക്കാട് കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കർണ്ണകിയമ്മൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ശ്രീനിവാസിന് അന്ത്യോപചാരം അർപ്പിക്കാനായി ആയിരങ്ങളാണ് ഇവിടേയ്‌ക്ക് ഒഴുകി എത്തിയത്.ചുറ്റും ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങൾ ഉരുവിട്ടും നിറകണ്ണുകളോടെയുമാണ് ശ്രീനിവാസിനെ പ്രിയപ്പെട്ടവർ യാത്രയാക്കിയത്.
സംസ്‌കാരച്ചടങ്ങിൽ ബിജെപിയുടെ സംഘടനാചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, പികെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം പാലക്കാട് കണ്ണകി നഗറിലേക്കാണ് ആദ്യം കൊണ്ടുവന്നത്. തുടർന്ന് വിലാപയാത്രയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു ശ്രീനിവാസ് കൃഷ്ണ. അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഭാര്യയും മകൾ നവനീതയും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേർ കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാൻ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകൾ സംഭവിച്ചതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം പോപ്പുലര്‍ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ മതഭീകര സംഘടനയാണ് പോപ്പുലര്‍ഫ്രണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാന സര്‍ക്കാരിന് പോപ്പുലര്‍ഫ്രണ്ടിനോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.