കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം. ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ മദ്യപിച്ചല്ല വാഹനം ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന്. ഹൈക്കോടതിയിലാണ് ശ്രീറാം ഇക്കാര്യം അറിയിച്ചത്.
രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയില്‍ പറഞ്ഞു.
തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ശ്രീറാം കോടതിയില്‍ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്ക് ഇല്ലെന്നും ഇത് എങ്ങനെയെന്ന് പോലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയില്‍ ആവശ്യപ്പെട്ടു.
വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്നായിരുന്നു ശ്രീറാമിന്റെ മറുപടി. അതേസമയം ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.