അഹമ്മദാബാദ്: അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാൻ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വർഷത്തിനകം 50 ലക്ഷത്തോളം സന്ദർശകരാണ് ഇവിടെയെത്തിയത്. ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിൻ സർവീസുകൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
പുതിയ യാത്ര സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ സാധിക്കും. പുതിയ റെയില്‍ ഗതാഗത സംവിധാനം വലിയ രീതിയില്‍ കേവാദിയയിലെ തൊഴില്‍ സാധ്യതകളും, സ്വയം തൊഴില്‍ സാധ്യതകളും കൂട്ടും. അതേസമയം എങ്ങനെ വളരെ ആസൂത്രിതമായി പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതി സംരക്ഷണവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താം എന്നതിന് കേവാദിയ വലിയ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ റെയിൽവേ സംവിധാനം ഗുണകരമാവുമെന്നും, ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് കേവാദിയയെന്നും ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.