അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം എംഎസ്‌എച്ച്‌എസ്‌എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) അറസ്റ്റിലായത്.
പഴകുളം സ്വദേശിനിയായ നവവധുവിന്‍റെ 30 പവന്‍റെ ആഭരണങ്ങളില്‍ പകുതിയും, വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയുമായാണ് യുവാവ് മുങ്ങിയത്. വധുവിന്‍റെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. വിശ്വാസ വഞ്ചനയ്ക്കാണ് പൊലീസ് കേസെടുത്തത്.
നുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31 ന് പുലര്‍ച്ചെ മൂന്നോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കേണ്ടതെന്നും പറഞ്ഞ് അസറുദ്ദീന്‍ വധൂഗൃഹത്തില്‍ നിന്നും പോവുകയായിരുന്നു. ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.
അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആലപ്പുഴ ചേപ്പാട് ഒരു യുവതിയെ രണ്ട് വർഷം മുൻപ് വിവാഹം ചെയ്‌തതായി കണ്ടെത്തി. ആദ്യഭാര്യയുടെ വീട്ടിൽ പ്രതിയുണ്ടായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ഇവിടെ നിന്നും അറസ്‌റ്റ് ചെയ്‌തു.