കോട്ടയം: വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം രോഷം. നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ 7.30 ന് വൈക്കം തലയോലപ്പറമ്പിലായിരുന്നു സംഭവം. പേ വിഷബാധയെന്ന് സംശയിക്കുന്ന തെരുവുനായ നിരവധി വളർത്തു നായകളെയും കടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈക്കം വെച്ചൂരിൽ പേ വിഷബാധയുള്ള തെരുവ് നായ നിരവധി നാട്ടുകാരെ കടിച്ചിരുന്നു. നായ്ക്കൾക്കും കടിയേറ്റിരുന്നു.
കഴഞ്ഞ ആഴ്ചകൾക്ക് മുൻപും ആക്രമണം ഉണ്ടായിരുന്നു ആക്രമിക്കപ്പെട്ട ആളുകളെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ആ സമയത്താണ് തിരുവല്ലയിലെ പരിശോധനാ കേന്ദ്രത്തിൽ നിന്നും മനസിലാക്കിയത് കടിച്ച നായ്ക്ക് പേ ഉണ്ടെന്നുള്ള വിവരമാണ്. അന്ന് ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചയാളുകൾ ചികിത്സ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെയാണ് ഇന്ന് ഏഴുപേർക്ക് കൂടെ തെരുവുനായയുടെ കടിയേറ്റത്. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. റോസക്കുട്ടി, ദിവ്യ, അജിൻ, ജോസഫ് കുമ്പളങ്ങി, അനന്തു ,തങ്കച്ചൻ തുടങ്ങിയവർക്കാണ് കടിയേറ്റത്. നിലവിൽ കടിയേറ്റവരെ വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖത്തും വയറിനും കടിയേറ്റയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കടിച്ച നായ പിന്നീട് വാഹനമിടിച്ച് ചത്തു. നായയയുടെ മൃതദേഹം തിരുവല്ലയിൽ പോസ്റ്റുമോർട്ടത്തിന് അയക്കും.