തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. യോഗത്തിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും സാന്നിധ്യമുണ്ടാകും.
മാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം ചേരുന്നത്. ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, മലിന്യനീക്കത്തിന് അടിയന്തര നടപടികൾ എടുക്കാൻ നിശ്ചയിച്ചിരുന്നു. കാറ്ററിംഗ്, ഹോട്ടൽ, മാംസ വ്യാപരികൾ ഉൽപ്പടെയുള്ളവരുമായി ഈ വിഷയത്തിൽ ചർച്ച നടത്തും. ഇതിന് മുന്നോടിയായി ആണ് ഇന്നത്തെ യോഗം നടത്തുന്നത്. വൈകീട്ട് മൂന്ന് മണിക്ക് ഓണലൈൻ ആയാണ് യോഗം ചേരുക.
അതേസമയം, തെരുവുനായ്ക്കളെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് കോഴിക്കോട് മേയർ പ്രതികരിച്ചു . വേണ്ടത് മനുഷ്യത്വപരമായ സമീപനം. എല്ലാവരും സ്നേഹത്തോടെ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്ന രീതിയിലേക്ക് മാറണം. മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണം. നായ്ക്കളെ കല്ലെറിഞ്ഞോടിക്കരുതെന്നും മേയർ ഡോ. ബീന ഫിലിപ്പ് പറയുന്നു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ബോധവത്ക്കരണം നൽകണം.
ആക്രമണകാരികളായ നായ്ക്കളെ മാത്രം തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാം . ഇവയെ കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിക്കണം. കൂടാതെ വന്ധ്യംകരണത്തിന് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നടപ്പിലാക്കണമെന്നും മേയർ പറഞ്ഞു.