തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയപ്പെട്ട കവിയത്രിയും പ്രകൃതിയുടെ കാവലാളുമായിരുന്ന സുഗതകുമാരിയുടെ 89-ാം ജന്മദിനം വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയിൽ ആഘോഷിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ടീച്ചറുടെ നേതൃത്വത്തില്‍ ശാസ്തമംഗലത്ത് നടന്ന ആല്‍മര സംരക്ഷണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും ആല്‍വൃക്ഷത്തിന് ‘സുഗതസ്മൃതി മരം ’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആല്‍മരസംരക്ഷണത്തിന്റെ ഭാഗമായി അർദ്ധരാത്രിയില്‍ ശാസ്തമംഗലത്ത് അരങ്ങേറിയ ആ വലിയ സമരത്തിന്റെ ഫലമാണ് നഗരത്തില്‍ ഇന്ന് നിലനിൽക്കുന്ന ആല്‍മരങ്ങളും മറ്റ് വൃക്ഷങ്ങളും.
രാവിലെ 10 മണിക്ക് പ്രകൃതിസമിതി കോര്‍ഡിനേറ്റര്‍മാരായ ഉദയനന്‍ നായര്‍, സോമശേഖരൻ നായര്‍, സുഗതം സുകൃതത്തിലെ ശ്രീലത ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി മുൻ സ്പീക്കര്‍ എം. വിജയകുമാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി,മുൻ ഡിജിപി ടി.പി. സെന്‍കുമാര്‍, സൂര്യകൃഷ്ണമൂര്‍ത്തി, മുൻ മേയര്‍ കെ. ചന്ദ്രിക, പത്മശ്രീ ശങ്കര്‍, ഡോ.വി. സുഭാഷ്ചന്ദ്രബോസ്, സേതുനാഥ് മലയാലപ്പുഴ , കൗണ്‍സിലര്‍മാരായ എസ്.മധുസൂദനന്‍ നായര്‍, അഡ്വ. വി.ജി.ഗിരികുമാര്‍, ആര്‍.രഘു, പ്രസാദ് സോമശേഖരൻ, പി.ഒ. ഗീതാകുമാരി, ഡോ. സി. പി. അരവിന്ദാക്ഷൻ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.