Monday, January 5, 2026

പാകിസ്ഥാനിലെ പോലീസ് പരിശീലന കേന്ദ്രത്തിൽ ചാവേര്‍ ആക്രമണം ! 23 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‌രീക് ഇ താലിബാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ 23 പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ടവരിൽ 20 പേരും സുരക്ഷാ ഉദ്യോഗസ്ഥരാണെന്നാണ് വിവരം. അഫ്ഗാൻ അതിർത്തിയോട് ചേർന്ന ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്‌രീക് ഇ താലിബാന്‍ ഏറ്റെടുത്തു.

ദേരാ ഇസ്മയില്‍ ഖാന്‍ ജില്ലയിലെ പോലീസ് ട്രെയിനങ് സ്‌കൂളിന് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13 പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന ട്രെയിനി പോലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.പോലീസ് ട്രെയിനിങ് സ്‌കൂളിൽ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ഭീകരര്‍ പ്രധാന ഗേറ്റും ഇടിച്ചുതകര്‍ത്ത് അകത്തേക്ക് കടക്കുകയായിരുന്നു.തുടര്‍ന്ന് ഭീകരര്‍ പോലീസ് ട്രെയിനിങ് സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ത്തു. പോലീസും തിരിച്ചടിച്ചു. അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടതായാണ് വിവരം.

ഖൈബര്‍ ജില്ലയിലെ അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ 11 അര്‍ധസൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബജൗര്‍ ജില്ലയിലെ സംഘര്‍ഷത്തിലാണ് മൂന്ന് സാധാരണക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം കാബൂളിലുണ്ടായ സ്‌ഫോടനങ്ങളില്‍ താലിബാന്‍ പാക് വ്യോമസേനയെ കുറ്റപ്പെടുത്തിയിരുന്നു.പിന്നാലെയാണ് പാകിസ്ഥാന്റെ അതിര്‍ത്തിമേഖലകളില്‍ ആക്രമണങ്ങൾ ഉണ്ടായത്

Related Articles

Latest Articles