ദില്ലി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെത്തന്നെ കൈമാറാൻ എസ് ബി ഐ ക്കും വിവരങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകി സുപ്രീംകോടതി. ഇതുവരെയുള്ള വിവരങ്ങൾ അടങ്ങിയ മുദ്രവച്ച കവർ കോടതി തുറക്കുകയും ചെയ്‌തു. 22000 ഇലക്ട്രൽ ബോണ്ടുകളാണ് കഴിഞ്ഞ അഞ്ചുവർഷം എസ് ബി ഐ വിറ്റത്. ഈ ബോണ്ടുകൾ ആരൊക്കെ വാങ്ങി എന്ന കെ വൈ സി അടക്കമുള്ള വിവരങ്ങൾ, ഓരോ രാഷ്ട്രീയപ്പാർട്ടിക്കും എത്രവീതം ബോണ്ടുകൾ കിട്ടി എന്ന വിവരങ്ങളുമാണ് എസ് ബി ഐ സമർപ്പിച്ച മുദ്രവച്ച കവറിൽ ഉണ്ടായിരുന്നത്. ആരൊക്കെ ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ട് മുഖാന്തിരം എന്ന വിവരം നേരിട്ട് ലഭ്യമല്ലെന്നും ആ വിവരങ്ങൾ ശേഖരിച്ച ശേഷം മുഴുവൻ വിവരങ്ങളും ജൂൺ 30 നകം പുറത്തുവിടാൻ സമയം നൽകണമെന്നുമാണ് എസ് ബി ഐ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ മുദ്രവച്ച കവർ തുറക്കാനും, വിവരങ്ങൾ നാളെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനും ആരൊക്കെ ഏതൊക്കെ പാർട്ടികൾക്ക് സംഭാവന നൽകിയെന്ന വിവരം നൽകിയില്ലെങ്കിലും കോടതിയലക്ഷ്യമാവില്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇതനുസരിച്ച് ആരൊക്കെ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്ന വിവരവും ഏതൊക്കെ പാർട്ടികൾക്ക് എത്രവീതം ബോണ്ടുകൾ ലഭിച്ചു എന്ന വിവരവുമായിരിക്കും പുറത്തുവരിക. അതേസമയം ബിജെപിക്ക് ഏതൊക്കെ കമ്പനികളും വ്യക്തികളും സംഭാവന നൽകിയിട്ടുണ്ടെന്ന വിവരം മനസിലാക്കി തെരഞ്ഞെടുപ്പ് കാലത്ത് കള്ളക്കഥകൾ മെനയുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് ബി ജെപി വിലയിരുത്തുന്നുണ്ട്. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്കാണ് ലഭിച്ചത് എന്നതുകൊണ്ടുതന്നെ ഇത് കോർപറേറ്റുകളുടെ സർക്കാരാണെന്ന് സ്ഥാപിക്കാൻ ഈ കണക്കുകളെ ഉപയോഗിക്കാനായിരുന്നു നീക്കം. എന്നാൽ ഈ വിവരങ്ങൾ ഉടൻ ലഭ്യമായേക്കില്ലെന്നാണ് സൂചന.
ഫെബ്രുവരി 15 നാണ് രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്ക് ലഭിക്കുന്ന സംഭാവനയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇലക്ട്രൽ ബോണ്ടുകൾ റദ്ദാക്കിയത്. ഇതുവരെ വിറ്റഴിച്ച ഇലക്ട്രൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ മാർച്ച് 06 നകം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ എസ് ബി ഐ ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.