ചെന്നൈ: ഡിഎംകെ സർക്കാരിന്റെ തണലിൽ തമിഴ്നാട്ടിൽ ലഹരി ഒഴുകുന്നു എന്ന് വിമർശനം ഉയരുന്നതിന് പിന്നാലെ പുതുക്കോട്ട ജില്ലയിൽ നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 71 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മിമിസൽ ഗ്രാമത്തിലെ കൊഞ്ച് ഫാമിൽ നിന്നാണ് തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം മയക്കുമരുന്ന് പിടികൂടിയത്.
തൊണ്ടി, എസ്പി പട്ടണം, ദേവിപട്ടണം, മരൈകയാർ പട്ടണം,തങ്കച്ചിമഠം, മണ്ഡപം, പാമ്പൻ എന്നിവിടങ്ങളിൽ നിന്ന് ചെറു ബോട്ടുകളിൽ ശ്രീലങ്കയിലേക്ക് ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കേന്ദ്ര ഇൻ്റലിജൻസ് പ്രദേശം നീരീക്ഷിച്ച് വരികയായിരുന്നു. രാമനാഥപുരം സ്വദേശിയായ സുൽത്താൻ്റേതാണ് കൊഞ്ച് ഫാം. ഇയാൾക്കായി അന്വേഷണ സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡിഎംകെ നേതാവായിരുന്നു ജാഫർ സാദിഖിനെ അന്താരാഷ്‌ട്ര ലഹരി കടത്തുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. 2000 കോടിയുടെ രാസല ലഹരിയാണ് ഇയാളുടെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയത്. മുഖ്യമന്ത്രി സ്റ്റാലിന്റെയും മന്ത്രി ഉദയനിധി സ്റ്റാലിന്റെയും അടുത്ത അനുയായിയാണ് ഇയാൾ.