ദില്ലി: കണ്ണൂര്‍ സര്‍വകലാശാല വി.സി. യുടെ പുനർ നിയമനം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ ചാൻസലർ കൂടിയായ ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചാൻസലർക്ക് പുറമെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് പുനർനിയമനമെന്ന പരാതിയുമായി കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി നിഷ്കർഷിച്ചിട്ടില്ല. എന്നാൽ ഗവർണർക്കുവേണ്ടി കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകർ ഹാജരാകുമോ, അതോ ഗവർണർ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ വയ്ക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. പുനർനിയമന ഉത്തരവിൽ ഉൾപ്പെടാൻ ഗവർണ്ണർക്കുമേലുണ്ടായ രാഷ്ട്രീയ സമ്മർദ്ദം ഏറെ വിവാദമായിരുന്നു. ഗവർണ്ണറുടെ ഓഫീസിനെ അനാവശ്യ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കുന്ന രീതിയിലാണ് സർക്കാർ സമ്മർദ്ദമെന്ന് ഗവർണ്ണറും അന്ന് തുറന്ന് പറഞ്ഞിരുന്നു.

