ന്യൂഡല്‍ഹി: കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ശബരിമലയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഈ അരവണ മനുഷ്യര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോയെന്ന് പരിശോധിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഉത്തരവിട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. കൂടാതെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന നടത്തേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ട് പരിശോധന നടത്തി പരിശോധന റിപ്പോര്‍ട്ട് ബോര്‍ഡ്, സുപ്രീംകോടതിക്ക് കൈമാറണമെന്നും വ്യക്തമാക്കി. ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പ്പനയാണ് ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി തടഞ്ഞത്.