ദില്ലി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. നിലവിൽ യൂട്യൂബ് അക്കൗണ്ടിന്‍റെ പേര് മാറ്റി അമേരിക്കന്‍ ക്രിപ്റ്റോ കറന്‍സി കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. പകരം റിപ്പിളിന്‍റെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷന്‍ വീഡിയോകളാണ് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോ കറന്‍സിയായ എക്‌സ്ആര്‍പിയുടെ വീഡിയോയാണിത്.
സുപ്രീം കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്. സുപ്രധാന കേസുകളില്‍ പലതിന്‍റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പൊതുജനങ്ങള്‍ക്കായി പങ്കുവെച്ചിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിൽ യുവ വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്‍റെ വാദം ഈ ചാനലില്‍ സ്ട്രീമിംഗ് ചെയ്തിരുന്നു.

