മുംബൈ: ഏഷ്യയിലെ പ്രഥമ വനിത ലോക്കോ പൈലറ്റ് സോളാപൂർ-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് നിയന്ത്രിക്കും. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് സുരേഖ യാദവ് തിങ്കളാഴ്ച മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഓടിച്ച് ചരിത്രത്തിന്‍റെ ഭാഗമായി. എട്ടാം നമ്പർ പ്ലാറ്ഫോമിൽ റെയിൽവേ ഉദ്യോഗസ്ഥർ സുരേഖ യാദവിനെ സ്വീകരിച്ച് ആദരിച്ചു.
വന്ദേ ഭാരത് ട്രെയിനുകൾ ഉൾക്കൊള്ളുന്ന ആധുനിക സാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തിൽ അതിനെ നയിക്കാൻ അവസരം നൽകിയതിന് റെയിൽവേയോട് സുരേഖ യാദവ് നന്ദി രേഖപ്പെടുത്തി. കൃത്യസമയത്ത് സോളാപൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ എത്തി.മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ സുരേഖ യാദവ് 1988ൽ ഇന്ത്യയിലെ ആദ്യ വനിതാ ട്രെയിൻ ഡ്രൈവറായി ചരിത്രം സൃഷ്ടിച്ചയാളാണ്. അവരുടെ നേട്ടങ്ങൾക്ക്, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.