കൊച്ചി: സാമ്പത്തിക തട്ടിപ്പിനിരയായി നിത്യ ചെലവിനുപോലും പണമില്ലാത്ത ബ്രിട്ടീഷ് വനിതയുടെ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സഹായഹസ്തവുമായി നടനും മുൻ ബി ജെ പി എം പി യുമായ സുരേഷ് ഗോപി രംഗത്ത്. ബ്രിട്ടീഷ് വനിതയായ എഴുപത്തിയഞ്ചുകാരി സാറാ പെനെലോപ് കോക്കിക്കാണ് സുരേഷ് ഗോപി സ്നേസമ്മാനം നൽകിയത്. വിസ പുതുക്കാന്‍ ക്വാലാലംപൂരില്‍ പോയിവരാനുള്ള വിമാനടിക്കറ്റും, വിസ പരിധി ലംഘിച്ചതിനുള്ള പിഴത്തുകയുമടക്കമുള്ള തുകയാണ് താരം കൈമാറിയത്. ലണ്ടന്‍ സ്വദേശിനിയായ സാറയുടെ വിസയുടെ പരിധി അവസാനിച്ചതിനാല്‍ രാജ്യത്തിന് പുറത്തുപോയതിനുശേഷമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാനാകൂ. ഏകദേശം അറുപതിനായിരം രൂപയുടെ സഹായമാണ് താരം നല്‍കിയത്. ക്വാലലംപൂരിലേക്ക് പോയിവരാനുള്ള ടിക്കറ്റും, പണവും കിട്ടിയ സാറ മനസുനിറഞ്ഞ് ചിരിച്ചു.സുരേഷ് ഗോപിക്ക് നന്ദിയും അറിയിച്ചു.
വിദേശത്തുള്ള സുരേഷ് ഗോപിയുടെ നിര്‍ദേശാനുസരണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് ഫോര്‍ട്ടുകൊച്ചിയില്‍വച്ച് ടിക്കറ്റ് കൈമാറിയത്. ലണ്ടനിലെ വീടുവിറ്റുകിട്ടിയ ഏഴരക്കോടിരൂപ തട്ടിയെടുത്തുവെന്ന സാറയുടെ പരാതിയില്‍ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദിനെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തെങ്കിലും നടപടിയുണ്ടായിട്ടില്ല. സാറാ നാളെ ഇ.ഡിക്ക് പരാതി നല്‍കും.