ചെന്നൈ : ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നവരുടെ പല്ലുകൾ ചവണ കൊണ്ട് പറിച്ചെടുത്തെന്ന കേസിൽ ആരോപണവിധേയനായ അംബാസമുദ്രം എഎസ്പി ബൽവീർ സിങ്ങിനെ സസ്പെൻഡ് ചെയ്തുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
പരാതി ലഭിച്ചയുടനെ എഎസ്പിയെ റിസർവ് പട്ടികയിലേക്കു മാറ്റിയെന്നും ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നവരുടെ പല്ലുകൾ ചവണ ഉപയോഗിച്ചു പറിച്ചു നീക്കുന്നുവെന്നാണ് എഎസ്പിക്കെതിരെ പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്വേഷണം തുടങ്ങി. ആറാഴ്ചയ്ക്കക്കുള്ളിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഐജിക്കു നിർദേശം നൽകിയിട്ടുണ്ട് .
എന്നാൽ പല്ല് എഎസ്പി ഇളക്കി മാറ്റിയതല്ലെന്നും താഴെ വീണപ്പോൾ ഇളകിപ്പോയതാണെന്നും കസ്റ്റഡിയിൽ ഉണ്ടായിരുന്ന സൂര്യ എന്നയാൾ പറഞ്ഞു.