Sunday, May 5, 2024
spot_img

സ്വര്‍ണക്കടത്ത്കേസ്; കെ.ടി.ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് എന്‍ഐഎ വിളിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്‌. പ്രധാനമായും മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് ചോദ്യം ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍.ഐ.എ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടൊക്കോള്‍ ഓഫീസര്‍ വ്യക്തമാക്കിയത്. 4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥത്തിന്‍റെ ഭാരം കിഴിച്ച് മറ്റെന്താണ് ബാഗേജില്‍ ഉണ്ടായിരുന്നത് എന്നാണ് പരിശോധിക്കുന്നത്.

സ്വപ്‌നാ സുരേഷനും, യുഎഇ കോൺസുലേറ്റ് ജനറലുമായി ബന്ധമെന്താണ് എന്നാണ് അന്വേഷണ ഏജൻസി പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ റംസാൻ കിറ്റ് വിതരണ സമയത്ത് സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ മൂന്ന് പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ സ്വപ്‌നാ സുരേഷിനെ വിളിച്ചിരുന്നു എന്നാണ് കെ.ടി ജലീലിന്‍റെ മൊഴി. 16 തവണയാണ് കോളുകൾ എങ്കിലും, വാട്‌സ് ആപ്പ് കോളുകളുടേയും, ചാറ്റുകളുടേയും കണക്ക് പുറത്തുവന്നിട്ടില്ല.

അതേസമയം പ്രൊട്ടോക്കോള്‍ ലംഘനത്തെ കുറിച്ച് അറിവില്ലായിരുന്നു. താന്‍ ഔദ്യോഗികമായ ഇടപെടല്‍ മാത്രമാണ് കോണ്‍സുലേറ്റുമായും കേസില്‍ പ്രതിയായിട്ടുളള സ്വപ്‌നയുമായിട്ടും നടത്തിയത് എന്നായിരുന്നു കെ.ടി.ജലീലിന്‍റെ മൊഴി. ഏതായാലും എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles