Thursday, May 2, 2024
spot_img

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ; സഗൗരവത്തിൽ കടന്നപ്പള്ളിയും ദൈവനാമത്തിൽ ഗണേശും ചുമതലയേറ്റു ; അടുത്തടുത്ത സീറ്റിലിരുന്നിട്ടും മുഖത്ത് നോക്കനോ പരിചയം പുതുക്കാനോ തയ്യാറാകാതെ ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കെ.ബി.ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേശ് കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

ശക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിനിടെ അടുത്തടുത്ത സീറ്റിലിരുന്നിട്ടും മുഖത്ത് നോക്കനോ പരിചയം പുതുക്കാനോ തയ്യാറായില്ല. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമുള്ള ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് മടങ്ങി. നിലവിലുള്ള മുഖ്യമന്ത്രി- ഗവർണർ അഭിപ്രായവ്യത്യാസം സമയവായമില്ലാതെ തുടരും എന്നതിന്റെ നേർചിത്രമാണ് സത്യപ്രതിജ്ഞ ചടങ്ങിൽ കണ്ടത്. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ച് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും.

ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന മുന്നണി ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്. കെബി ഗണേശ് കുമാറിന് ഗതാഗത വകുപ്പും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ -പുരാവസ്തു വകുപ്പുമാകും ലഭിക്കുക.

22 വർഷം മുൻപ് അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേശ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, പിന്നീട് കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. 2001ലാണ് കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി ഗണേശ് പത്തനാപുരത്തു മത്സരിക്കുന്നത്. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായും മന്ത്രിസഭയിലെത്തി.

1980ൽ ഇരിക്കൂറിൽനിന്ന് അനുകൂല ജനവിധി നേടിയ രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. 2016ൽ പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചു.

Related Articles

Latest Articles