സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഗണേശ് കുമാറിന് ഗതാഗത വകുപ്പ് ലഭിച്ചപ്പോൾ കടന്നപ്പള്ളി രാമചന്ദ്രന് രജിസ്‌ട്രേഷന്‍-പുരാവസ്തു, മ്യൂസിയം വകുപ്പാണ് ലഭിച്ചത്. വി എൻ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പും നൽകി. തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് നൽകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
വിഴിഞ്ഞം തുറമുഖം സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായതിനാല്‍ തുടര്‍നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ പ്രശ്‌നമില്ലാത്ത തരത്തില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് വകുപ്പ് സിപിഎം തന്നെ ഏറ്റെടുത്തതെന്നാണ് വിവരം.ഏക എംഎൽഎയുള്ള പ്രധാന ഘടകകക്ഷികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന മുന്നണി ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു കോൺഗ്രസ്(എസ്), കേരള കോൺഗ്രസ്(ബി) പ്രതിനിധികൾ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
അതേസമയം മറ്റ് മന്ത്രിമാര്‍ കൈകാര്യംചെയ്തിരുന്ന വകുപ്പുകളില്‍ മാറ്റമുണ്ടായേക്കില്ല. വകുപ്പ് മാറ്റം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല.