കൊച്ചി: ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക ഉയരുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരിക സ്വിഗ്ഗിയെയാണ്.മഴയെന്നോ വെയിലെന്നോ ഇല്ലാതെ അവർ നമുക്കിഷ്ടമുള്ള ഭക്ഷണം നമുക്ക് ആവശ്യമുള്ളിടത്ത് എത്തിക്കും.ഇവർക്ക് എത്ര രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് നമ്മൾ ആരും ഓർക്കാറില്ല.10 കി.മീ ദൂരം ഭക്ഷണമെത്തിച്ചാൽ ഇവർക്ക് ലഭിക്കുന്നത് വെറും 50 രൂപ മാത്രമാണ്.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്കൊണ്ട് സ്വിഗ്ഗി വിതരണക്കാർ ഇപ്പോൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണ്.
മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ വീണ്ടും കമ്പനി തടഞ്ഞ സാഹചര്യത്തിലാണ് സമരം. തിങ്കളാഴ്ച മുതലാണ് ലോഗൗട്ട് സമരം. പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് തിങ്കളാഴ്ച മുതൽ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.
ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല. മറ്റൊരു തേർഡ് പാർട്ടി അപ്ലിക്കേഷന് സ്വിഗ്ഗി ഡെലിവറി അനുമതി കൊടുത്തതും സ്വിഗ്ഗി വിതരണക്കാർക്ക് തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വിഗ്ഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി ഇവർക്ക് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്.