കാബൂൾ: അഫ്ഗാനിൽ കാലങ്ങളായി സൂക്ഷിച്ച് വച്ചിരുന്ന 3,000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കിക്കളഞ്ഞ് താലിബാൻ (Taliban) ഭീകരർ. മുസ്ലീങ്ങൾ മദ്യം നിർമ്മിക്കാനോ വിതരണം ചെയ്യാനോ പാടില്ല എന്നാണ് താലിബാന്റെ ഉത്തരവ്. എന്നാൽ ഈ നിയമങ്ങൾ ലംഘിച്ച് മദ്യവിൽപ്പന നടത്തിയ മൂന്ന് പേരെ കാർട്ട് ഇ ചാറിൽ നിന്ന് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മദ്യം കാബൂൾ കനാലിൽ ഒഴുക്കി കളഞ്ഞതായും അധികൃതർ പറയുന്നു.
അതേസമയം ആറ് ബാരലുകളിലായി സൂക്ഷിച്ച് വച്ചിരുന്ന മദ്യമാണ് ഒഴുക്കിക്കളഞ്ഞത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം മദ്യ നിർമ്മാണവും വിൽപ്പനയും ഉപയോഗവും അഫ്ഗാനിൽ നേരത്തെ നിരോധിച്ചിട്ടുണ്ടെങ്കിലും താലിബാൻ ഭരണകൂടം ഇവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. യുഎസ് സൈന്യം പിന്മാറിയതിന് ശേഷം അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ വിവിധ ഇടങ്ങളിലായി റെയ്ഡും പരിശോധനയും നടത്തിവരികയാണ്. കുറ്റം ചെയ്തവരുടെ തല പൊതുസ്ഥലത്ത് വെച്ച് വെട്ടിമാറ്റാനും ഇവർ മടിക്കുന്നില്ല.