അഫ്ഗാനിസ്ഥാന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ട് (Taliban) താലിബാൻ. അമേരിക്ക അടക്കം പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന കാലത്ത് രൂപീകരിച്ച തിരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ച പാനലാണ് ഇല്ലാതാക്കിയത്. താലിബാന്‍ വക്താവ് ബിലാല്‍ കരീമിയാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങള്‍ ഈ മണ്ണില്‍ ഉള്ളിടത്തോളം കാലം ഈ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് താലിബാന്‍ ഉപവക്താവ് ബിലാല്‍ കരിമി വ്യക്തമാകുന്നത്. ഇനി എപ്പോഴെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
2006 -ലാണ് അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊള്ളുന്നത്. കമ്മീഷന്റെ വെബ്സൈറ്റ് അനുസരിച്ച്, പ്രസിഡന്‍ഷ്യല്‍ ഉള്‍പ്പെടെ എല്ലാത്തരം തിരഞ്ഞെടുപ്പുകളും നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും അവര്‍ക്ക് അധികാരമുണ്ട്. ഇപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തില്‍ 403 ജീവനക്കാരും സംസ്ഥാന സമാധാന മന്ത്രാലയത്തില്‍ 38 ജീവനക്കാരും ഇലക്ഷന്‍ കമ്മീഷനില്‍ 1021 ജീവനക്കാരുമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പിരിച്ച് വിട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനാണ് താലിബാന്റെ തീരുമാനം.